അമ്പലപ്പുഴ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലിൽ അഞ്ചുമാസത്തിനു ശേഷം ഫൈബർ ചില്ല് കണ്ട സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സുപ്രണ്ട് നാലംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17-നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യദിവസം മുറിവിൽ തുന്നലിട്ടു. അടുത്ത ദിവസം അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽകുമാർ എന്നിവരെ അന്വേഷണത്തിൽ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ. ഹരികുമാർ അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.